Jan 23, 2015

ഒറ്റയാള്‍ മുരുകന്‍

അതൊരു ഇടുങ്ങിയ ഒറ്റയടിപ്പാതയായിരുന്നു .
കഷ്ടിച്ചു മാത്രം ഒരാൾക്ക് കടന്നുപോകാവുന്നത് ,
നരകത്തിലെന്ന വണ്ണം ഇരുൾ കനത്തു കിടന്നത്.
ആളുകളധികം അതിലെ വഴിനടന്നിട്ടില്ലെന്ന്
കളളിമുൾചെടികൾ വിളിച്ചുപറഞ്ഞു .
ദ്രവിക്കാൻ തുടങ്ങിയ അസ്ഥികളിൽ
ശ്രദ്ധയോടെ കാലെടുത്തു വെച്ച്
പ്രേതബാധിതനെ പോലെ അയാൾ വേച്ചുനടന്നു .
മനുഷ്യഗന്ധമേറ്റ് കരിനാഗങ്ങൾ
മാളങ്ങളിൽ കിടന്ന് ചീറ്റി .
വഴിയങ്ങനെ അറ്റമില്ലാതെ നീണ്ടുപോകുകയും
പെട്ടെന്ന് ഒരു ഇറക്കത്തിലേക്ക് ഊർന്നുവീഴുകയും
പൊളിഞ്ഞുകിടന്ന ഒരു കുഴിമാടത്തിൽ
അയാൾ എത്തിപ്പെടുകയും ചെയ്തു.
ഇനി ,
വിറയ്ക്കുന്ന കൈകളാൽ ശവംനാറിച്ചെടികൾ വകഞ്ഞു മാറ്റി ,
മാഞ്ഞുപോയ അക്ഷരങ്ങൾ ചേർത്തുവെച്ച്
അയാൾ ഇപ്രകാരം വായിക്കുകയും
ഭീതിദമായ ഒരലർച്ചയിൽ ഞെട്ടിയുണരുകയും ചെയ്യും .
''സ്വാതന്ത്ര്യം എന്ന രാജ്യത്താണ് നാം ജീവിക്കുന്നത്
എന്ന നിഗൂഢവിശ്വാസത്തിൽ
ജീവിച്ചുമരിച്ച അപൂർവയിനം ജീവികളിൽ
അവസാനത്തെയാൾ ഇവിടെ ഉറങ്ങുന്നു."
ശ്രീ ; പെരും ആൾ മുരുകൻ
( ജനനം മരണം
??????/ 14_1_2015 )

No comments:

Post a Comment

Related Posts Plugin for WordPress, Blogger...