Dec 12, 2014

ചുംബന സമരത്തെ പറ്റി തന്നെ

"Europe is haunting a specter .   യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു - കമ്മ്യൂണിസമെന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധയൊഴിക്കാൻവേണ്ടി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം - മാർപ്പാപ്പയും, സാർചക്രവർത്തിയും, മെറ്റർനിഹും, ഗിസോയും  ഫ്രഞ്ചു റാഡിക്കൽ കക്ഷിക്കാരും, ജർമ്മൻ പോലീസ് ചാരന്മാരുമെല്ലാം - ഒരു പാവനസഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണു്."     മാർക്സ്  കമ്മ്യൂണിസ്ററ് മാനിഫെസ്ററോ ആരംഭിക്കുന്നത് ഇങ്ങനെയാണ് .

ഇപ്പോള്‍ കേരളത്തെയും ഒരു ഭൂതം പിടികൂടിയിരിക്കുന്നു  ചുംബനസമരം എന്ന ഭൂതം .കേരളത്തിലെ മുഴുവൻ പ്രതിലോമ ശക്തികളും ---മതവും മാർക്സിസവും സംഘപരിവാറും ശിവസേനയും ഹനുമാൻ സേനയു സുലൈമാൻ സേനയും SDPI യും ജമാഅത്തെ ഇസ്ളാമിയും ടെലിവിഷൻ ചേമ്പറുമെല്ലാം ---ഈ ഭൂതത്തെ ഒഴിപ്പിക്കാനുള്ള ഒരു അവിശുദ്ധ സഖ്യത്തിലേർപെട്ടിരിക്കയാണ് .
ചുംബനസമരം കൊച്ചിയിലും കോഴിക്കോട്ടും അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി   ഇപ്പോള്‍ ആലപ്പുഴയിൽ എത്തിയിരിക്കുന്നു.
ചുംബിക്കാൻ നടക്കുന്നവർക്ക് നമ്മുടെ സംസ്കാര പാരമ്പര്യത്തെക്കുറിച്ചറിയില്ല എന്നാണ് പ്രൊ.ലീലാവതി പറയുന്നത് ..അപ്പോളാണ് ആരുടെ സംസ്കാരം? എന്ത് പാരമ്പര്യം ? എന്ന് നാം അറിയാതെ ചോദിച്ചു പോവുന്നത്.നമുക്ക് നമ്മുടെ പരമ്പരാഗത വസ്ത്രധാരണ രീതിയെടുക്കാം.
 ജാതി വ്യവസ്ഥിതിയും കേരളചരിത്രവും എന്ന ശ്രീ കെ.ബാലകൃഷ്ണന്റെ  15-18 നൂറ്റാണ്ടുകളിലെ കേരളവ്യവ്സ്ഥയെ കുറിച്ചുള്ള പുസ്തകത്തില്‍ നാമിങ്ങനെ വായിക്കുന്നു .

" ഒരുങ്ങി പുറപ്പെടുമ്പോള്‍ കച്ചകെട്ടി ഉടുക്കുകെന്നതല്ലാതെ പ്രത്യേകമായ വസ്ത്രങ്ങള്‍ ധരിക്കുക പതിവില്ല .അരമുതല്‍ മുട്ടോളം ഇറങ്ങുന്ന നിറം പിടിപ്പിച്ച മുണ്ടും തലയില്‍ ഒരു ഉരുമാലുമല്ലാതെ വേറെ വസ്ത്രം ധരിക്കുന്നില്ലെന്നും മിക്കവാറും നഗ്നന്മാരാനെന്നും കാലില്‍ ചെരിപ്പും ഉണ്ടാവില്ലെന്നും കാസ്റെര്‍ ഹെഡ് പറയുന്നുണ്ട്."

ഇതൊരു കീഴാള സംസ്കാരം ആയിരുന്നു എന്നും തോന്നിയേക്കാം .നമുക്ക് അന്നത്തെ ബ്രാഹ്മണരെ എടുക്കാം.
അതില്‍ ഇങ്ങനെയൊരു പരാമര്‍ശം കാണാം 

സ്വന്തം സ്ത്രീജനങ്ങള്‍ പൂര്‍ണ്ണമായി വസ്ത്രാഛ്ദിതരായിരിക്കണമെന്ന നിബന്ധനയില്‍ നീക്കുപോക്ക് വരുത്താതെ അര്‍ദ്ധനഗ്നന്മാര്‍ക്കിടയില്‍ പൂര്‍ണനഗ്നന്മാരായി സഞ്ചരിക്കുന്നതില്‍ നമ്പൂതിരി സുഖവും മേന്മയും കണ്ടെത്തിയത് ........"


അല്ലെന്കിൽ വസ്ത്രധാരണ രീതിയെ വെറുതെ വിടുക .അതിനെ കുറിച്ച് കൂടുതൽ പറഞ്ഞിരുന്നാൽ ഉള്ളിലെന്തായിരിക്കും എന്നൊരു കൗതുകം യേശുദാസിനു മാത്രമല്ല നമുക്കും തോന്നിയെന്നിരിക്കും.അതിനു ജീന്‍സ് തന്നെ വേണമെന്നുമില്ലനമുക്ക് അന്നത്തെ ശിക്ഷാരീതികളെടുക്കാം.  .അതേ പുസ്തകത്തിൽ       153 ) പേജിൽ നാമിങ്ങനെ വായിക്കുന്നു .      

 "കുറ്റവാളിയുടെ ആസനത്തില്‍ പിന്‍വശത്തായി രണ്ടു പിളര്‍പ്പുണ്ടാക്കി അതിലൂടെ ഒരു ഇരുമ്പുപാര കയറ്റുന്നു.ഈ പാര പ്രധാന ഞരമ്പുകള്‍ ആന്തരാവയവങ്ങള്‍ എന്നിവയെ ഖേദിക്കാതിരിക്കാന്‍ പാറയുടെ കയറ്റഗതി വിരല്‍കൊണ്ട് തഴഞ്ഞു തിട്ടപ്പെടുത്തിഅതിന്റെ അഗ്രം കഴുത്തിനടുത്തോ ചുമല്‍ ഭാഗത്തോ പുറത്തു കൊണ്ടുവരുന്നു.അതിനുശേഷം ഈ ഇരുമ്പുപാരയുടെ അറ്റങ്ങള്‍ രണ്ടും കുഴിച്ചു നിര്‍ത്തിയ ഒരു മരക്കുറ്റിയോട് ചേര്‍ത്ത് കെട്ടുന്നു.ദാഹവിവശനായി പക്ഷെ വെള്ളം നിഷേധിക്കപ്പെട്ട്    പ്രാണികളാല്‍ മുറിപ്പാടുകള്‍ പൊതിയപ്പെട്ടു അവയെ കൊല്ലാന്‍ പഴുതില്ലാതെ കൈകള്‍ ബന്ധിക്കപ്പെട്ടു തുള്ളിതുള്ളിയായി വാര്‍ന്നവസാനിക്കുന്ന അയാളുടെ ജീവന്‍ ചിലപ്പോള്‍ മൂന്നു ദിവസം വരെ നീണ്ടു നില്‍ക്കാറുണ്ട്."

നമുക്ക് വിവാഹ ബന്ധങ്ങള്‍ എടുക്കാം .

"പുരാതന രാജാക്കന്മാരുടെ കോവിലകങ്ങളിലും  മാടമ്പി പ്രഭുക്കന്മാരുടെ ഗൃഹങ്ങളിലും നിലവിലിരിക്കുന്ന സമ്പ്രദായം കൊണ്ട് മലബാറില്‍ മുന്‍കാലങ്ങളില്‍ വിവാഹ സമ്പ്രദായമേ നിലവിലില്ലായിരുന്നു എന്ന് ഏതാണ്ട് തീര്‍ച്ച .അവിടുത്തെ സ്ത്രീകള്‍ യാതൊരു ചടങ്ങുകളും കൂടാതെ നമ്പൂതിരിയുമായി സഹശയനം ചെയ്യുന്നു. "

ഇനി ഇതൊന്നുമല്ല കേരളചരിത്രമെന്നും നാം തുടക്കം തൊട്ടേ സംസ്കാര സമ്പന്നരായിരുന്നു എന്നും വാദത്തിനു സമ്മതിച്ചാലോ?അത് കാലാകാലങ്ങളിലേക്കുമായി മാറാതെ നില്കേണ്ടതാണോ?അങ്ങനെ എവിടെയെന്കിലും തളംകെട്ടിക്കിടക്കുന്ന ഒന്നാണോ ചരിത്രം?മുന്‍പോട്ടു പോകാന്‍ ഇനി ഒട്ടുമില്ലാത്ത വിധം അത് പൂര്‍ണതയില്‍ തട്ടി നില്‍ക്കുകയാണോ ?   ചരിത്രത്തെ പഴംപെരുമകളിലേക്കുളള തിരിഞ്ഞു നടത്തമായി കാണുന്നവർക്കേ ഇങ്ങനെ കാണാനാവൂ ..എപ്പോഴും പുറകോട്ടു നോക്കി ശീലിച്ചവർക്കേ അത്രക്ക്  ജഢത്വമുണ്ടാവൂ.

ഇന്നിപ്പോള്‍ മുഴുവൻ ഇടങ്ങളും സദാചാര വാദികള്‍ കയ്യേറിയിരിക്കുന്നു . നാം സൂക്ഷിച്ച് നടക്കേണ്ടിയിരിക്കുന്നു .ഒരാൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ച് പുറത്തിറങ്ങുമ്പോള്‍ ഒരുപാട് പേടിക്കേണ്ടിയിരിക്കുന്നു .ഏത് വളവിലും സദാചാരക്കാരുടെ ചെക്കിംഗ് ഉണ്ടാവാം .അവർക്ക് എന്തുവേണമെന്കിലും പരിശോധിക്കാം.'പിടിക്കപ്പെട്ടാൽ' ശിക്ഷ      ദാരുണമായിരിക്കും. NS Madhavan ട്വീററ് ചെയ്തപോലെ  വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് കയ്യിൽ കരുതാതെ ഭാര്യഭർത്താക്കന്മാർക്ക് ഒന്നിച്ച്  പുറത്തനാിറങ്ങാവാത്ത നാടായിരിക്കുന്നു കേരളം .

ഭർത്താവും ഭാര്യയും ഒരു മുറിയിൽ കാണിക്കുന്നത് റോഡിൽ കാട്ടിക്കൂട്ടിയാൽ നാട് അംഗീകരിക്കില്ല എന്ന് സഃ പിണറായി വിജയൻ .നിങ്ങൾക്ക് വീട്ടിനകത്തിരുന്ന് ചുംബിച്ചുകൂടെ എന്നും ചിലർ ചോദിക്കുന്നുണ്ട്.അങ്ങനെ എപ്പോഴും വീട്ടിൽ മുറിയിൽ കതകടച്ചിരുന്ന് നടത്തേണ്ടതല്ല രണ്ടുപേർക്കിടയിലുളള സ്നേഹപ്രകടനമെന്നും ചുംബനം എപ്പോഴും ലൈംഗികതയുടെ പ്രകാശനമല്ലെന്നും ഇവർക്കറിയാതെ വരുമോ? അത് പലപ്പോഴും സ്നേഹം ,വാത്സല്യം,സന്തോഷം ,വേർപാട് ,വിരഹം ,കണ്ടുമുട്ടൽ എന്നിവയുടെ ഭാഷകൾ സംസാരിക്കുന്നുണ്ട്എന്നും .പക്ഷെ ചെറുപ്പം മുതലേ ആൺപെൺ കുട്ടികളെ വിദ്യാലയങ്ങളില്‍ നിന്ന് തൊട്ടേ    പരസ്പരം  തോട്ടുകൂടാന്‍ പാടില്ലാത്ത വിധം മാററിയിരുത്തിക്കൊണ്ട് അന്യോന്യം ആശയവിനിമയങ്ങൾക്കുളള എല്ലാ സാദ്ധ്യതകളെയും ഇല്ലാതാക്കിക്കൊണ്ട് ലൈംഗികമല്ലാത്ത ഒരു സ്പർശം പോലും സാധ്യമല്ലാത്ത ഒരവസ്ഥയിലേക്ക് നാമവരെ തളളിവിട്ടിരിക്കുന്നു.സനേഹമോ സൗഹൃദമോ പന്കുവെക്കുവാൻ ഉപാധികളില്ലാത്തവരായി നാമവരെ പരുവപ്പെടുത്തിയിരിക്കുന്നു.
അങ്ങനെയൊരു സമൂഹത്തിൽ എല്ലാ ബന്ധങ്ങളും ലൈംഗികമാവാതെ തരമില്ല എന്നതാണ് നമ്മുടെ ന്യായം .രണ്ടു വ്യക്തികൾ തമ്മിൽ അടുത്തിഴപഴകുന്നത് കണ്ടാൽ അങ്ങോട്ട് തുറിച്ച് നോക്കാതിരിക്കുന്നതാണ് മര്യാദ എന്നും  മററു സമൂഹങ്ങളിൽ അങ്ങനെയാണ് എന്നും പറയുമ്പോൾ അവിടെ പൊതുസ്ഥലങ്ങളിൽ ഇണചേരുന്നവരുണ്ടെന്നും അതുപോലെ ഇവിടെയും വേണമോ എന്ന് ചോദിക്കുന്നവരോട് എന്ത് മറുപടിയാണ് പറയുക?അതിന് മറുപടി പറയാൻ തക്ക' ഉദാത്തമായ സാംസ്കാരിക പാരമ്പര്യ'ത്തിലേക്ക് നാമെത്തിയിട്ടില്ലെന്നോ?

  എന്കിൽ നിങ്ങളെന്തുകൊണ്ട് നിങ്ങളുടെ അമ്മയെയും പെങ്ങളെയും ചുമ്പിക്കാന്‍ കൊണ്ടുവരുന്നില്ല എന്ന് ചോദിക്കുന്നവരുണ്ട്.നിങ്ങളുടെ പെങ്ങളെയും അമ്മയെയും ആരെങ്കിലും ചുംബിച്ചാൽ നിങ്ങൾ നോക്കിനില്ക്കുമോ എന്നും. പക്ഷെ ഈ  ചോദ്യത്തിൽ ഒരുപാട് കുഴപ്പങ്ങളുണ്ട്.അവരറിയാതെ തന്നെ ആ ചോദ്യം അവരുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ഒററിക്കൊടുക്കുന്നുണ്ട്.ചുംബിക്കാൻ വരുന്നവരെ തല്ലിയൊതുക്കാൻ അമ്മയെയും പെങ്ങളെയും എന്തുകൊണ്ട് നിങ്ങള്‍ കൊണ്ടുവരുന്നില്ല എന്നു നമ്മള്‍ ചോദിക്കുന്നില്ല .കാരണം ,സ്ത്രീകൾ അങ്ങനെ ആട്ടിത്തെളിക്കപ്പെടേണ്ടവരല്ല.സ്വന്തമായി അഭിപ്രായവും വ്യക്തിത്വവുമുളളവരും അതനുസരിച്ച് പ്രവർത്തിക്കേണ്ടവരുമാണ്.മറ്റൊരു കുഴപ്പം   "ആരെന്കിലും അവരെ ചുംബിച്ചാൽ" എന്ന നിങ്ങളുടെ  പ്രയോഗമാണ് .ജീവിതത്തിലെ എന്തെന്കിലും കാര്യത്തിൽ ,അത് സ്നേഹമോ രതിയോ മാറ്റെന്തെങ്കിലുമോ ആവട്ടെ സ്വന്തമായി കർതൃത്തം ഉളളവരല്ല സ്ത്രീകൾ എന്നതാണ് അതിന്റെ  ധ്വനി .അവൾ എന്തിനും വിധേയപ്പെട്ടാൽ മതി എന്നൊരു സന്ദേശം അറിയാതെയെന്കിലും ആ പ്രയോഗത്തിലുണ്ട് .അതുകൊണ്ട് തന്നെ ചുംബനപ്രതിഷേധം മറ്റെന്തിനേക്കാളുമുപരി പെൺകുട്ടികളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് .

നമ്പൂതിരിയെ മനുഷ്യനാക്കാനിറങ്ങിയതായിരുന്നു വി. ടി.അടുക്കളയിൽനിന്നും അരങ്ങത്തേക്ക് എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം .ഇന്നിപ്പോൾ അരങ്ങുമുഴുവൻ വലിയൊരടുക്കളയായി മാറിയിരിക്കുന്നു .


നാം കുടുതൽ കൂടുതൽ അകത്തും പുറത്തും നമ്പൂതിരിയും നായരും ഈഴവനും മാപ്പിളയുമൊക്കെ ആയിരിക്കുന്നു .'സദാചാര'ത്തിന്റെ ശാട്യങ്ങള്‍എല്ലായിടങ്ങളിലും കൂടുതൽ കൂടുതൽ കട്ടിയായി കൊണ്ടിരിക്കുന്നു.ബാബരിമാസ്ജിദിനു  ശേഷം അമ്പലങ്ങളില്‍ വെടിക്കെട്ടുകള്‍ കൂടുതല്‍ ഉച്ചത്തിലായി എന്നും മുസ്ലീങ്ങളുടെ പ്രാര്‍ഥനകള്‍ കൂടുതല്‍ ആത്മാര്‍ത്ഥമായി എന്നും കല്പറ്റ നാരായണന്‍ പറയുന്നു.  മുഖം  മൂടുന്ന വസ്ത്രധാരണം ഇസ്ളാമിന്റെ നിർബന്ധങ്ങളിൽ പെടുന്നില്ല എന്നൊരു അഭിപ്രായവത്തിന് M E S പ്രസിഡണ്ട് ഫസൽ ഗഫൂറിനെതിരെ ന്യൂനപക്ഷ കമ്മീഷൻ  നോട്ടീസയച്ചിരിക്കുന്നു !ന്യൂനപക്ഷങ്ങളുടെ വികാരങ്ങളെ നോവിച്ചു എന്നാണ് ന്യായം. സ്ത്രീകളുടെ അവകാശങ്ങൾ ന്യൂനപക്ഷാവകാശങ്ങളിൽ പെടുന്നില്ല എന്നായിരിക്കും.! മുഖം മുഴുവൻ മുടിയ നിലയിൽ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെുന്ന സ്ത്രീകൾക്ക് സമൂഹവുമായി എന്ത് വിനിമയമാവും  സാധ്യമാവുക എന്നത് കൗതുകകരമാണ് .അതുപക്ഷേ കമ്മീഷന്റെ പരിഗണനയില്‍ പെടുന്നില്ല !  മുഖമില്ലാത്തവരുമായി ആർക്ക് എന്ത് സംവദിക്കാനാവും.എന്നതും അവര്‍ക്ക് പ്രശനമല്ല.
 ചുംബനസമരം  ഒരര്‍ത്ഥത്തില്‍ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു.ജാതിയുടെയും സമുദായത്തിന്റെയും സദാചാരത്തിന്റെയും ഇരുണ്ട ചുവരുകള്‍ക്കപ്പുറത്തും ഒരു ജീവിതമുണ്ടെന്നും മനുഷ്യന്‍ എന്നത് എല്ലായ്പ്പോഴും ആറടിയോളം വലിപ്പമുള്ള ഒരു ശരീരം  മാത്രമല്ലെന്നുമുള്ള ഒരോര്‍മ്മപ്പെടുത്തല്‍.  ചുംബനസമരം  മറ്റെന്തിനേക്കാളുമുപരി  ജനാധിപത്യപരമായ പ്രതിഷേധമായിരുന്നു.ആരുടെയും സ്വാതന്ത്ര്യത്തെ നിഷേധിക്കാത്ത, ട്രാഫിക്ക് തടസ്സങ്ങളുണ്ടാക്കാത്ത ,മുൻകൂട്ടി പ്രഖ്യാപിച്ച പ്രതിഷേധം .അഭിപ്രായവ്യത്യാസങ്ങളുണ്ടാവാം.സമരത്തോടും അതിന്റെ രീതിയോടും .പക്ഷെ അതിനെതിരെയുളള സമരങ്ങളും അതുപോലെ ജനാധിപത്യപരമാവേണ്ടിയിരുന്നു .അതിനെ ശാരീരികമായി നേരിടുന്നതും പരസ്പരം ആശ്ളേഷിക്കുന്ന പെൺകുട്ടികളുടെ മുതുകുകളിൽ പൊലും കൂറുവടി തറക്കുന്നതും അവരുടെ ഉടയാടകള്‍ കീറിപ്പറിക്കുന്നതും ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ ഫാസിസമാണ്.

കൊച്ചിയിലും കോഴിക്കോട്ടും മാനസികമായി ഞാനുമുണ്ടായിരുന്നു .ആലപ്പുഴയിലുമുണ്ടാവും.നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന പൊതു ഇടങ്ങളെ തിരികെ പിടിക്കാനുളള ഈ പ്രതിഷേധങ്ങളിൽ നേരീട്ട് പന്കെടുക്കെനാവാത്തത് പേടി കൊണ്ടാണ് .പോലീസിനോടും സാംസ്കാരിക ഗുണ്ടകളോടുമുളള അതി പുരാതനമായ ഭീതികൊണ്ട്.ഒപ്പം സർക്കാർ ജീവനക്കാരന്റെ വിടുപണി ചെയ്യുന്നു എന്ന ,പരിമിതി കൊണ്ടും .

ഇപ്പോള്‍ എനിക്കൊരു സ്വപ്നമുണ്ട് .അത്യന്തം ആദരവോടെ തലകുന്പിട് കൊണ്ട് നല്ലത് വരണേ എന്ന  പ്രാര്‍ത്ഥനയോടെസദാചാര ഗുണ്ടായിസത്തിന് ഒരു റീത്ത് വെക്കുക എന്ന സ്വപ്നം . 

മറ്റൊന്ന് കൂടി :  എത്രമാത്രം  മാന്യമായും സദാചാരപരമായും   ആവും നമ്മുടെ യദാർത്ഥ പോലീസുകാർ (സദാചാര പോലീസല്ല) സമരക്കാരോട് പെരുമാറിയിട്ടുണ്ടാവുക ?നമുക്ക് പോലീസ് സ്റ്റേഷനുകളിൽ നിന്നും തിരിച്ചുവരുന്ന സമരക്കാരോട് ചോദിക്കാം..


ചുംബനസഖാക്കൾക്കഭിവാദ്യങ്ങൾ !


No comments:

Post a Comment

Related Posts Plugin for WordPress, Blogger...