Jan 24, 2015

സൈനബയെകുറിച്ച് രണ്ട് ബിനാലെ അടിക്കുറിപ്പുകള്‍

അങ്ങനെയിരിക്കെ ബിനാലെ കലാകാരന്‍
അഡ്രിയാന്‍ പദംസിക്ക് സൈനബയുടെ ദര്‍ശനമുണ്ടാവുകയും
കവിതപോല്‍ ദുരൂഹങ്ങളായ രണ്ടു അടിക്കുറിപ്പുകളോടെ
അവള്‍ ബിനാലേയുടെ ശില്പമാകുകയും ചെയ്തു.

അതുവായിക്കെ നാട്ടുകാര്‍ മോഹംഭംഗപ്പെടുകയും
ഇത്രകാലം തങ്ങളോടൊപ്പം  ജീവിച്ച സൈനബയെ ഓര്‍ത്ത്
അത് താനല്ലെയോ ഇത് എന്ന്
വര്‍ണ്ണ്യത്തിലാശങ്കയുള്ളവരാകുകയും ചെയ്തു.
...............................

ഇരുണ്ട മുഖമാണ് സൈനബക്ക്
നടക്കുമ്പോൾ കൈകൾ മുന്നോട്ടും പുറകോട്ടും 
വെറുതെ ആട്ടിക്കൊണ്ടിക്കിരിക്കും .
പരസ്യമായി ആരുമങ്ങനെ
അവളോട്  ചിരിക്കാറില്ല
 
എങ്കിലും അവളുടെ
അടഞ്ഞുകിടക്കുന്ന വാതിലിനു പുറത്തുനിന്ന്
അവര്‍ ഉറക്കെ ചുമയ്ക്കും
 ഉച്ചത്തിൽ കാർക്കിച്ചു  തുപ്പും.

ഹൈദ്രോസ് ഇറങ്ങിപ്പോയിട്ട് അപ്പോൾ 
ആറുമാസം തികയുന്നതേ ഉണ്ടായിരുന്നുളളൂ.
പുറപ്പെട്ടു പോവുമ്പോൾ
ഉപചാരവാക്കെന്തെന്കിലും 
പറയണമെന്ന് അയാൾക്ക് തോന്നിയതുമില്ല .

അല്ലെങ്കിലും അയാളെന്നും അങ്ങനെയായിരുന്നു .
എല്ലാ വൈകുന്നേരങ്ങളീലും മുണ്ട് മാടിക്കെട്ടി 
അവളുടെ പാവാടയുടെ ശലഭക്കെട്ടഴിച്ചിട്ട് 
നിന്ന് കിതക്കുമ്പോൾ 
എന്തെന്കിലും മിണ്ടണമെന്ന് അയാൾക്ക് തോന്നാറില്ല.

പിന്നീടാണ് ആളുകൾ അവരുടെടെ
കാത്തുനില്പ് ശീലമാക്കിയതും
ഉയർന്ന ഒച്ചയിൽ ചുമയ്ക്കാൻ തുടങ്ങിയതും.

 .......................................

 തുറന്നിട്ട വാതില്ക്കലിരിക്കുന്ന 
സൈനബയുടെ ഒന്നാമത്തെ ശില്പത്തിനുള്ള  അടിക്കുറിപ്പ് 
നമുക്കിങ്ങനെ വായിക്കാം 

"  സൈനബാ ,
എത്ര വിരഹികൾ, കാലത്തിൽ
മോക്ഷമില്ലാതലഞ്ഞവർ,
നീ ചുരത്തും നനവിൽ
ഓർമതൻ താപം കെടുത്തി .

എത്ര ദേഹങ്ങൾ നന്കൂരമറിയാതുഴറി ,
കൊടുംകാറ്റിലിളകി,
നിന്റെയലിവിന്റെയാഴങ്ങളിൽ,
നിന്നുപ്പുരസക്കടലിലുറച്ച്പോയ്.

എത്രയാത്മാക്കൾ,
പാതിരാവിൽ
യശോധരയുടെ കിടപ്പറ വിട്ട്
അഭയാർത്ഥിയായ്  
നിന്റെയശാന്തമാം  താഴ് വരകളിലലഞ്ഞു

സൈനബാ,
മുഷിഞ്ഞ നോട്ടുകളെണ്ണി മുഷിയുന്നു നീ.
വിടരുവാൻ പണ്ടേ മറന്ന
നുണക്കുഴികളിൽ  രാത്രിമുല്ലപോൽ തെളിയുന്നു നീ."
 ...................................................

അപ്പോഴേക്കും ആളുകള്‍ക്ക് ഒരേയിടത്തിൽ 
ഒരേ രീതിയിൽ ചൊറിയാൻ തുടങ്ങിയിരുന്നു.
അങ്ങനെയവര്‍  ഹൈദ്രോസിനെ  ശപിച്ച്‌
അടിവസ്ത്രമുപേക്ഷിച്ച്
നഗരത്തിലേക്കുള്ള വണ്ടി പിടിക്കുകയും
ആഴ്ചകള്‍ക്ക് ശേഷം സ്വസ്ഥരായി തിരിച്ചെത്തുകയും ചെയ്തു .

പിന്നീടവര്‍ മുണ്ട് മുറുക്കിയുടുക്കുകയും
സൈനബയെ മറന്ന്
ജീവിക്കാന്‍ ശീലിക്കുകയും ചെയ്തു.
.................................

കട്ടിലില്‍ ശിരസ്സ്‌ കുനിച്ചിരിക്കുന 
സൈനബയുടെ രണ്ടാമത്തെ ശില്പത്തിന്റെ 
അടിക്കുറിപ്പ്‌ നാമിങ്ങനെ വായിക്കുകയും
ബിനാലെയുടെ പടിയിറങ്ങുകയും ചെയ്യുന്നു  

"   സൈനബാ,
ഈ വിരസജീവിതത്തിൻ
പടം പൊഴിച്ച് ഞാനും വരട്ടയോ .
മരുപ്പച്ചകൾ  പൂക്കും
നിന്നുഷ്ണജലപ്രവാഹ  ധാരയിൽ 
നേർത്തൊരിലയായ് കുളിരട്ടെയോ

ഒറ്റയിലയും തളിർക്കാത്ത 
നിന്റെയീ ഒറ്റമുറിക്കുടാരത്തിൽ
പൊയ്മുഖം പൊഴിഞ്ഞ് വീഴുമ്പൊഴും ചിരിച്ച്,
നിന്റെയീ വിളർത്ത ദേഹത്തിൽ ,
ആർത്തിയുടെ  ഒടുങ്ങാത്ത യുദ്ധം പകർന്നൊരീ
വടുക്കളിൽ പുലരട്ടയോ

തോൽവിയുടെ  തിരി മാത്രമെരിയുമൊരു
ദീനനാളമായ,ണയട്ടയോ  "








No comments:

Post a Comment

Related Posts Plugin for WordPress, Blogger...