Jun 6, 2014

പര്‍ദ്ദ


പകച്ച നോട്ടമെറിയുന്ന രണ്ടുകണ്ണുകള്‍ മാത്രം
പുറത്തേക്കിട്ട കറുത്ത ഭൂതങ്ങളുണ്ട്.
എഴുന്നേറ്റു നടക്കും കുന്തിച്ചിരിക്കും.
എണ്ണയില്‍ മൊരിയുന്ന വര്‍ത്തമാനങ്ങള്‍ പറയും
വളിച്ച ബിരിയാണി പോല്‍ ചിരിക്കും.
വരഞ്ഞുപ്പും മസാലയും ചേര്‍ത്ത മീന്‍
പാകമായോയെന്ന്‍ കണ്ണുതുറക്കാതെ പറയും.

ആയിഷാ മന്സിലിലെ സാബിറാക്ക്
നാലാമതും വിശേഷമുണ്ടോയെന്ന്
കയ്യില്‍ തളയിട്ട കാറ്റിനോട് ചോദിച്ചറിയും.
പിന്നെ പട്ടുസാരി പട്ടുറുമാല്‍
കുട്ടിപ്പട്ടാളം കൂറ്റനാട്പോല്‍ നാറുന്ന നാറ്റം.

രണ്ടു വാക്കുകള്‍ മാത്രം ,
'ഇന്നലെയുറങ്ങിയില്ലല്ലോടീ
മുഖത്ത് കാണാം
ഒന്നു കഴിച്ചിട്ട് പോ മനുഷ്യാ'
തീരുന്നു ജീവിതം.

വിശുദ്ധപുസ്തകത്തിലൊളിപ്പിച്ചുവെച്ച
നരച്ച മാസികപോല്‍
മനസ്സിന്റെ പുറംതോടിനുള്ളില്‍
പൊള്ളിപ്പടരുന്നു വാക്കെന്ന സ്വാതന്ത്ര്യം.

എത്ര മോഹങ്ങള്‍ വെറുതെയാവുന്നു,
പുറംലോകം പുറംകാറ്റ്
മണലില്‍ മനസ്സിന്റെ കുപ്പായങ്ങളെല്ലാമഴിച്ചു
വെച്ചകത്തൊന്നുമില്ലെന്നൊരു സാന്ധ്യമയക്കം.

നിന്നനില്പില്‍ ഒരാള്‍കൂട്ടമങ്ങനെ
മറിഞ്ഞുവീണു മരിച്ചെന്നു കേട്ടാല്‍
ചൊല്ലേണ്ട മന്ത്രമേതാണ്
'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍?

No comments:

Post a Comment

Related Posts Plugin for WordPress, Blogger...