Apr 28, 2014

ഹണിമൂണ്‍ കോട്ടേജുകള്‍

രാഹുല്‍ഗാന്ധി ഇടയ്ക്കിടെ ആദിവാസിക്കുടിലുകള്‍ സന്ദര്‍ശിക്കുന്നത് മധുവിധു ആഘോഷിക്കുവാനാണ്‌ എന്ന , യോഗഗുരു ശ്രീ ബാബാ രാംദേവിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ കൊട്ടക നിറഞ്ഞോടുന്നത്.രാഹുല്‍ഗാന്ധിയെന്ന നാല്പതിനോടടുത്ത് നില്‍ക്കുന്ന കൌമാരക്കാരനെ തല്ക്കാലം മറക്കാം.ഒരു വാദത്തിനു വേണ്ടി അയാളൊരു അഭിനവ കാസനോവയാണെന്നും സങ്കല്‍പിക്കാം.അപ്പോളും ബാക്കിയാവുന്ന ഒരു ചോദ്യമുണ്ട്.ശരീരത്തിന്റെ ആഘോഷങ്ങള്‍ക്ക് വേണ്ടി തുറന്നിട്ടിരിക്കുകയാണോ ആദിവാസിക്കുടിലുകള്‍.മടിക്കെട്ടില്‍ കനമുള്ളവരെയെല്ലാം ചേലയഴിച്ചു സ്വീകരിക്കുക എന്നതാണോ ആദിവാസി ഊരുകളിലെ നടപ്പുരീതി.

യോഗ എന്നത് ദേഹം കൊണ്ട് മാത്രം കാണിക്കുന്നഒരു കസര്‍ത്തല്ല."യോഗാ ചിത്തവൃത്തിനിരോധഃ "എന്ന് പതഞ്‌ജലി മഹര്‍ഷി.ഭക്തിമാര്‍ഗം ,കര്‍മ്മമാര്‍ഗം,ജ്ഞാനമാര്‍ഗം എന്നിവയടങ്ങിയ നാല് മോക്ഷമാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് രാജയോഗം.ചിന്തകളെ നിയന്ത്രിച്ച്‌ തെളിഞ്ഞ മനസ്സില്‍ ആത്മബോധം പ്രകാശിച്ച് ജ്ഞാനിയാവുക എന്നാണ് അതിന്റെ ലക്‌ഷ്യം.അങ്ങനെയുള്ള ഒരു മഹാഗുരുവില്‍ നിന്നാണ് ഇങ്ങനെ ഉള്ളം കുളിരുന്ന ഒരു പ്രസ്താവനയുണ്ടാവുന്നത്.

അപ്പോള്‍ നമ്മളെന്താണ് മനസ്സിലാക്കേണ്ടത്.സമൂഹത്തെ മൊത്തം ബാധിച്ചിരിക്കുന്ന ആദിവാസി ദളിത്‌ സ്ത്രീ വിരുദ്ധ മനോഭാവങ്ങളില്‍ നിന്നും സംസാരസാഗരം കടന്നെത്തിയ മഹാരഥന്മാരും മുക്തരല്ലെന്നാണോ.അതോ ദാരിദ്ര്യമാണ് എല്ലാ കുറ്റകൃത്യങ്ങളുടെയും ഊട്ടുപുര എന്ന പൊതുബോധത്തില്‍ നിന്നും മോക്ഷം കിട്ടുവാന്‍ ഇക്കണ്ട പഠിപ്പൊന്നും പോരെന്നും അതിനു വേറെ ഉസ്ക്കൂളില്‍ പോയി പഠിക്കണം എന്നുമോ.

" മിലെ സുർ മേരാ തുമാരാ............"എന്നത് ഒരു പാട്ട് മാത്രമാണ്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...