May 24, 2014

ഫാസിസത്തിന് കഞ്ഞിവെക്കുമ്പോള്‍

ഫാസിസത്തെ കുറിച്ചുള്ള ഭീതിയാണ് ഇപ്പോള്‍ വര്‍ത്തമാനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.ആ വാക്ക് കേള്‍ക്കുമ്പോള്‍ ഓടിയെത്തുന്നത് മുസോളിനിയുടെ മുഖമാണ്.അല്ലെങ്കില്‍ കൂടുതല്‍ (കു)പ്രസിദ്ധനായ ഹിറ്റ്ലറുടെത്.പക്ഷെ എപ്പോഴും അതിഭീകരമായ നരനായാട്ടുകളിലൂടെയല്ല ഫാസിസം അതിന്റെ അജണ്ടകള്‍ നടത്തിയെടുക്കുന്നത്.
യദാര്‍ത്ഥത്തില്‍ അത് വളരുന്നത്‌ വര്‍ത്തമാനത്തില്‍ നിന്ന് ഭാവിയിലേക്കല്ല ,മറിച്ച് ഭൂതകാലത്തിലെക്കാണ്.അതിമഹത്തായതും സനാതനവുമായ ഒരു പവിത്രപൈതൃകത്തെ അത് സൃഷ്ടിച്ചെടുക്കുന്നു.അതിനായി ആദ്യം കൈവെക്കുന്നത് പാഠപുസ്തകങ്ങളിലും ചരിത്രത്തിലുമാണ്.ഇവിടെ മുന്‍പുണ്ടായിരുന്നതെല്ലാം മഹത്തരവും അതിവിശിഷ്ടവുമാണെന്നും അവ നശിച്ചുപോയത് വൈദേശിക അധിനിവേശം കാരണമാണെന്നും അത് പറഞ്ഞു പഠിപ്പിക്കുന്നു.ഇതിനുപറ്റിയ രീതിയില്‍ പാഠപുസ്തകങ്ങളെ തിരുത്തിയെഴുത്തിക്കൊണ്ട് കുട്ടികളില്‍ ചെറുപ്പം തൊട്ടേ പാരമ്പര്യത്തെ ക്കുറിച്ചുള്ള ആരാധന നിറഞ്ഞ ഒരു മിഥ്യാഭിമാനം വളര്‍ത്തിയെടുക്കുന്നു.നമ്മുടെ എഴുതപ്പെട്ട ചരിത്രമെല്ലാം കൊളോണിയല്‍ പണ്ടിതരുടെയാണെന്നും ആര്യന്‍ ആഗമനം എന്നത് ഒരു കെട്ടുകഥയാണെന്ന് വരെ പഠിപ്പിക്കുന്നു.നമ്മുടെ സംസ്ക്കാരം അങ്ങനെ മധ്യേഷ്യയുടെയോ യൂറോപ്പിന്റെയോ പിന്തുടര്‍ച്ചകള്‍ ഉള്ളതല്ലെന്നും ഋഷിപ്രോക്തമായ പൈതൃകങ്ങളില്‍ നിന്നും ഉരുവം കൊണ്ടതാണെന്നും ബോധിപ്പിക്കുന്നു.
വൈദികമായ അനുഷ്ഠാനങ്ങള്‍ക്കും ആചാരമുറകള്‍ക്കും ജനകീയത നേടിയെടുക്കുക എന്നതാണ് അടുത്ത ഘട്ടം.അതിന്റെ സവര്‍ണ്ണരൂപങ്ങളോട് കലഹിച്ചു നില്‍ക്കുന്ന ദ്രാവിഡമോ ദളിതമോ ആയതെല്ലാം ഇലാതാക്കപ്പെടുകയോ തങ്ങളുടെ യജ്ഞസംസ്കൃതിയിലേക്ക് ആവാഹിച്ചെടുക്കുകയോ ചെയ്യുന്നു.മറ്റുള്ളവരുടെ ആചാരാനുഷ്ഠാനങ്ങള്‍ അശ്ലീലമോ മ്ലേഛമോ ആക്കിയെടുക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്യുന്നു.അങ്ങനെ ഉഴുതുമറിച്ച സാംസ്ക്കാരിക ഭൂമികയിലാണ്‌ അത് വേരുകളാഴ്തുന്നത്.അങ്ങനെ കരുമാടിക്കുട്ടരെയെല്ലാം ജലനിമജ്ജനം ചെയ്യുകയും പുനപ്രതിഷ്ടകളിലൂടെ വരേണ്യദൈവങ്ങളെ പ്രതിഷ്ടിക്കുകയും ചെയ്യുന്നു.ഉറക്കെ വിളിച്ചുപറയുന്ന മുദ്രാവാക്യങ്ങളല്ല പതിഞ്ഞുകത്തുന്ന മന്ത്രജപമാണ് അതിന്റെ ട്രേഡ്മാര്‍ക്ക്.അത്കൊണ്ട് നമ്മള്‍ കാത്തിരിക്കേണ്ടത് ആയുധവുമായി ചാടിവീഴുന്ന ശത്രുവിനെയല്ല ഉറക്കത്തില്‍ വന്നെത്തി ശരീരത്തിനെയും മനസ്സിനെയും ഇഞ്ചിഞ്ചായി മരവിപ്പിച്ചു കൊല്ലുന്ന കൊടുംശൈത്യത്തിനെയാണ്. അതിന്റെ ചിഹ്നങ്ങളെല്ലാം വിശിഷ്ടവും അമൂല്യവുമാവുമ്പോള്‍ അതിനു വിരുദ്ധമായതെന്തും _ഇടതുപക്ഷവും ന്യൂനപക്ഷവും ദളിതനുമെല്ലാം_അശ്ലീലവും പരിഹാസ്യവുമാവുന്നു.ഏതു ശുഭകാര്യത്തിനും മുന്പ് ഒരു തിരിതെളിക്കുകയും തെങ്ങയുടക്കുകയും ചെയ്യുന്നത് മതേതരമാവുമ്പോള്‍ അല്ലാത്തതെല്ലാം സ്യൂഡോസെക്കുലറും ബുദ്ധിജീവിനാട്യവുമാവുന്നു.
ഇതിനിടയില്‍ നടത്തിയെടുക്കുന്ന ചെറിയകലാപങ്ങളും ചേരിതിരിവുകള്മെല്ലാം അധികാരത്തിലേക്കുള്ള ചവിട്ടുപടികള്‍ മാത്രമാവുന്നു.
 അത് കൊണ്ടാണ് ചില സംസ്ഥാനന്ങ്ങളില് പ്രതിപക്ഷം പോയിട്ട് ഒരു ലിററില്‍ മാഗസിന് പോലും ഇല്ലെന്നറിഞ്ഞിട്ടും നാം ഞെട്ടാത്തത്

സെന്‍ട്രല്‍ ഹാളില്‍ വെച്ച് ഒരാള്‍ ഗദ്ഗദപ്പെടുകയും വാക്കുകള്‍ കിട്ടാതെ വിഷമിക്കുകയും ഒരിറക്ക് വെള്ളത്തിനു കൈ കാട്ട്കയും ചെയ്യുന്നത് ടി വി യില്‍ കണ്ട നാം പേടിക്കുന്നത് അത് കൊണ്ടാണ് .ഇത് വെറും അഭിനയമോ പ്രകടനമോ ആവില്ലെന്നും അയാള്‍ ആത്മാര്‍ത്ഥമായി വികാരീധീനനായതാവാമെന്നും നാം ഭയപ്പെടുന്നു.താന്‍ ചെയ്തത് വലിയ ത്യാഗമൊന്നുമല്ലെന്നും മാതാവിനോടുള്ള കടമ മാത്രമായിരുന്നെന്നും പറയുമ്പോള്‍ എത്രമാത്രം കൊലവെറിയുള്ള അമ്മയായിരിക്കും അതെന്നു നാം ആശ്ചര്യപ്പെടുന്നു.
വരാനിരിക്കുന്നത് വലിയ ശുദ്ധീകരണങ്ങള്‍ക്കായുള്ള രഥമുരുട്ടലുകളാണ്.നമുക്ക് അല്പം മാറിനിന്നു നമ്മുടെ ജന്മാവകാശമായ ഭീതിയും അന്യതാബോധവും എടുത്തണിഞ്ഞു തൊണ്ടയിടറി എല്ലാവര്‍ക്കും നല്ലത് തോന്നിക്കണേ എന്ന് പ്രാര്‍ഥിക്കാം .
"യസ്യ സ്മരണ മാത്രേയ
ജന്മ സംസാര ബന്ധനാത്
വിമുജ്യതെ നമ്സ്തസ്മേ
വിഷ്ണവേ പ്രഭ വിഷ്ണവേ"

No comments:

Post a Comment

Related Posts Plugin for WordPress, Blogger...